താലപ്പൊലി മഹോത്സവം മാര്‍ച്ച് എട്ടിന്




         മോങ്ങം പാടുകണ്ണി ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്രമഹോത്സവം മാര്‍ച്ച് 8 ന് (ചൊവ്വാഴ്ച) വിവിധങ്ങളായ പരിപാടികളോടെ കൊണ്ടാടുന്നു.മോങ്ങത്തെ ഹിന്ദു മത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രവും പാടുകണ്ണി കുടുംബം വക ക്ഷേത്രവുമായ ശ്രീ മുത്തപ്പന്‍ ഭഗവതി ക്ഷേത്രം മോങ്ങത്തിനോളം തന്നെ ചരിത്ര പ്രാധാന്യമുള്ള ഒരു ആരാധനാലയമാണ്. ഇവിടെ വര്‍ഷാ വര്‍ഷം നടക്കാറുള്ള താലപ്പൊലി മഹോത്സവം ജന പങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമാണ്.
        ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവം വിജയിപ്പിക്കുന്നതിന്ന് വേണ്ടി പരിസരവാസികളും നാട്ടുകാരും ജാതി മത ചിന്തകള്‍ക്കതീതമായി ഒരു വിശാലമായ സ്വാഗത സംഘം രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.മോങ്ങത്തും പരിസര പ്രദേശങ്ങളിലുമുള്ള ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണങ്ങള്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്ന് ക്ഷേത്ര പത്രക്കുറിപ്പില്‍ അറിയിച്ചു.
         ഉത്സവ ദിവസമായ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 4 മണിക്ക് നടക്കുന്ന പള്ളി ഉണര്‍ത്തല്‍ ചടങ്ങോടുകൂടി താലപ്പൊലി മഹാത്സവത്തിന് സമാരംഭം കുറിക്കും. 4.15 ന് നിര്‍മാല്യ ദര്‍ശനം, 4.30 ന് അഭിഷേകം, 5 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് ഉച്ച പൂജ, 8 മണിക്ക് നവഗം പഞ്ചഗവ്യം, 9.30 ന് കുടവരവ് എഴുന്നള്ളിപ്പ്, 11 മണിക്ക് ഉച്ച പൂജ, 11.30 ന് പ്രസാദ ഊട്ട് എന്നിവയും വൈകുന്നേരം 3 മണിക്ക് മൊറയൂര്‍ ശിവ ക്ഷേത്രത്തിലേക്ക് കലശം പുറപ്പെടല്‍ , 4.30 ന് മൊറയൂര്‍ ശിവ സന്നിധിയില്‍ നിന്ന് ശ്രിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി കലശം എഴുന്നള്ളിപ്പ്, 6.30ന് ദീപാരാധന, 7.30 ന് അത്താഴ പൂജ. തുടര്‍ന്ന് അന്നദാനം, 8 മണിക്ക് വഴിപാട് എഴുന്നള്ളിപ്പ്,  8.30ന് എടപ്പറമ്പ് രാഗലയം ശ്രിങ്കാരി മേളം ഗ്രൂപ്പ് അവതരിപ്പിക്കുന്ന ശ്രിങ്കാരിമേളം, 9 മണിക്ക് നിലമ്പൂര്‍ ദിനകരനും സഘവും അവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക. 11 മണിക്ക് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ , അമൃതാ ടിവി കോമഡി ഷോ, സൂര്യ ടിവി രസിക രാജ നമ്പര്‍ വണ്‍ , കൈരളി ടിവി മിമിക്സ് മാമാങ്കം എന്നീ പരിപാടികളിലൂടെ ശ്രദ്ധേയരായ കലാകാരന്മാരടങ്ങുന്ന “കൊച്ചിന്‍ ടീം വേള്‍ഡ്” അവതരിപ്പിക്കുന്ന കോമഡി ഷോ, 2 മണിക്ക് വന ദേവതക്ക് വെള്ളരിപ്പൂജ,4 മണിക്ക് ചുറ്റും താലപ്പൊലി, 4.30 ന് അരി താലപ്പൊലി എന്നീ പരിപാടികള്‍ 6 മണിയുടെ ഗുരുതിയോടെ സമാപിക്കും.
          താലപ്പൊലി എടുക്കാന്‍ താല്പര്യപ്പെടുന്ന സ്ത്രീകള്‍ താലവും, പുഷ്പവും,മഞ്ഞള്‍ പൊടിയും,എണ്ണയും സഹിതം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment