മോങ്ങം: വിവിധ പ്രശ്നങ്ങളാല്‍ പ്രയാസപെടുന്നവരുടെ ആശ്രയവും അത്താണിയുമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍. ആധികളും വ്യാധികളും പ്രശ്‌നങ്ങളും ഇറക്കിവെക്കാനും പരിഹാരമായി മുഹമ്മദ് മുസ്ലിയാരെ ഒന്നു കാണാനും ഒരു ആശ്വാസ വചനം കിട്ടാനുമായി കേരളത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും ദിനേനെ നൂറുകണക്കിന് ആളുകളായിരുന്നു ജാതി മത ഭേതമില്ലാതെ ദിനേനെ തൃപനച്ചി പാലക്കാട് ആനപ്പാലം എന്ന സ്ഥലത്തെത്തിയിരുന്നത്. പ്രഭാതം മുതല്‍ എത്തുന്ന ജനങ്ങള്‍ ഉസ്താദിനെ കാത്ത് മസ്ജിദു ലിവാഇന്റെ പരിസരത്ത് നിലയുറപ്പിക്കുന്ന കാഴ്ച്ച അത് വഴി കടന്ന് പോകുന്നവരുടെ സ്ഥിരം കാഴ്ച്ചയായിരുന്നു. ചിലപ്പോഴൊന്നും പള്ളിയില്‍ നിന്നും പുറത്തിറങ്ങാതെ നില്‍ക്കുന്ന ഉസ്താദിനെ കാത്ത് മണിക്കൂറുകളോളം കാത്ത് നിന്നാലും കണാന്‍ കഴിയാതെ മടങ്ങേണ്ടിയും വന്നേക്കം. കണ്ടാലും പറയുന്ന എല്ലാ ആവലാതിക്കൊന്നും ചിലപ്പോള്‍ മറുപടി കിട്ടികൊള്ളണമെന്നില്ല താനും. അനുകൂലമായി വല്ല പ്രതികരണം കിട്ടിയാല്‍ അത് മതി അവിടെ ആശ്രയം തേടിയെത്തിയവര്‍ക്ക് ആശ്വാസമേകാന്‍ .
മുഹമ്മദ് മുസ്ലിയാര്‍ ചെറുപ്പം തൊട്ടേ മോങ്ങവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വെക്തിയായിരുന്നു. ഞങ്ങള്‍ ദര്‍സില്‍ മോങ്ങം പഴയ പള്ളി ദര്‍സില്‍ പഠിക്കുന്ന കാലത്ത് അവിടത്തെ ഒരു നിത്യ സന്ദര്‍ശകനായിരുന്നു മുഹമ്മദ് മുസ്ലിയാരെന്ന് പ്രമുഖ പണ്ഡിതന്‍ വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. ആ കാലഘട്ടങ്ങളിലെ നാട്ടിലെ കാരണവര്‍മാരുമായും പണ്ഡിതന്മാരുമായും നല്ലൊരു ബന്ധമായിരുന്നു മുഹമ്മദ് മുസ്ലിയാര്‍ക്ക്. മുഹമ്മദ് മുസ്ലിയാരുടെ ഒരു ആശ്വാസ വാക്ക് കൊണ്ട് മനം നിറഞ്ഞ പതിനായിരങ്ങള്‍ ജനാസ ഒരു നോക്ക് കാണാനും മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുക്കാനും കൊടിമരത്തിങ്ങലേക്ക് ഒഴുകിയത് ആ മഹാനുഭാനോടുള്ള ആദരവിന്റെ പ്രകടമായ തെളിവായിരുന്നു.
എല്ലാ വിഭാഗം ജനങ്ങളുടെയും ആധരവ് പിടിച്ച് പറ്റിയ അദ്ധേഹത്തിന്റെ സ്വന്തക്കാരെന്ന് നടിച്ച് ചില വ്യവസായ താല്പര്യമുള്ള വെക്തികള്‍ ആ പേരിനെ ദുരുപയോഗം ചെയ്തതുമായി ബന്ധപെട്ട് ചില വിമര്‍ശനങ്ങള്‍ ഇടക്കാലത്ത് ഉണ്ടായതൊഴിച്ചാല്‍ പൊതുവെ വിമര്‍ശനാതീധനായി ഭൌതിക താല്പര്യങ്ങളില്ലാതെ ജീവിച്ച ഒരു സൂഫി വര്യനായിരുന്നു മുഹമ്മദ് മുസ്ലിയാര്‍.
ജന നേതാക്കളും സാധാരണക്കാരും പണ്ഡിതരും പാമരരും എല്ലാം ഒത്ത് ചേര്‍ന്നപ്പോള്‍ ഏതാണ്ട് മുപ്പത് തവണയായിട്ടാണ് മയ്യിത്ത് നിസ്കാരം പൂര്‍ത്തീകരിച്ചത് എന്നത് തന്നെ അവിടെ ഒത്ത് ചേര്‍ന്ന ജന സാഗരത്തിന്റെ കണക്ക് വിളിച്ചോതുന്നു. രണ്ട് യാസീന്‍ സൂറത്ത് ഓതിയതിന് ശേഷം ഒരു നിസ്കാരം എന്ന കണക്കില്‍ കേരളത്തിലെ പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി രാവിലെ ഏഴ് മണിക്ക് ആരംഭിച്ച നിസ്ക്കാരം വൈകുന്നേരം മൂന്ന് മണി വരെ നീണ്ട് നിന്നു.
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):
Post a Comment